ഖത്തർ : സ്വകാര്യമേഖലയിലെ നിയന്ത്രണം: കൂടുതല്‍ മേഖലകളെ ഒഴിവാക്കി
ഹോം ക്ലീനിങ് സേവനം നിര്‍ത്തിവെക്കും. ബസുകളില്‍ കൊണ്ടുപോകുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും എണ്ണം പകുതിയായി കുറക്കണം.
ദോഹ: രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂവെന്നും ബാക്കിയുള്ളവര്‍ വീടുകളിലിരുന്നു ജോലി ചെയ്യണമെന്നുമുള്ള മന്ത്രിസഭാതീരുമാനത്തില്‍നിന്ന് ചില മേഖലയിലെ സ്ഥാപനങ്ങളെ ഒഴിവാക്കി. വാണിജ്യവ്യവസായ മന്ത്രാലയമാണ് കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനത്തില്‍ നിന്ന് ഒഴിവാകുന്ന മേഖല പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം ഫാര്‍മസികളും ക്ലിനിക്കുകളും, ഫാക്ടറികള്‍, അറ്റകുറ്റപ്പണി നടത്തുന്ന കമ്ബനികള്‍, ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നതും അനുബന്ധവുമായ സ്ഥാപനങ്ങള്‍, ഇ കൊമേഴ്സ് കമ്ബനികള്‍, ടെലികോം കമ്ബനികള്‍, ബാങ്കുകള്‍, നിലവില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന പദ്ധതികളുമായി ബന്ധപ്പെട്ട കമ്ബനികള്‍, റെസ്റ്റോറന്റുകള്‍ (ഡെലിവറിയും പാഴ് സലും), ഗ്യാസ് സ്റ്റേഷനുകള്‍, ലോജിസ്റ്റിക്സ് സര്‍വീസ് കമ്ബനികള്‍, തുറമുഖങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ് ഥാപനങ്ങള്‍, വിമാനത്താവളവും കസ്റ്റംസ് സര്‍വീസ് സ്ഥാപനങ്ങളും എന്നിവ മന്ത്രിസഭയുടെ തീരുമാനത്തില്‍ ഉള്‍പ്പെടില്ല.
സ്വകാര്യമേഖലയിലും പരമാവധി ജോലി സമയം ആറുമണിക്കൂറാക്കിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നും മേല്‍പറഞ്ഞ മേഖലകള്‍ ഒഴിവാകും. 80 ശതമാനം ജീവനക്കാരും ഏപ്രില്‍ രണ്ടുമുതല്‍ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്നും ബാക്കിയുള്ള ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്നുവരെയാക്കണമെന്നുമാണ് മന്ത്രിസഭ തീരുമാനമെടുത്തിരുന്നത്.
ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ഫാര്‍മസികള്‍, ഡെലിവറി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന റെസ്റ്റോറന്റുകള്‍ എന്നിവക്ക് ഇത് ബാധകമല്ലെന്ന് അന്ന് തന്നെ അറിയിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്നും ഒഴിവാക്കേണ്ട മറ്റു മേഖലകള്‍ പിന്നീട് വാണിജ്യ മന്ത്രാലവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയിച്ചിരുന്നു.
കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായ ക്രമീകരണം രണ്ടാഴ്ചത്തേക്കാണ്. നിലവില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രമേ ഉള്ളൂ. ബാക്കിയുള്ളവര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയിലെ പ്രവൃത്തി സമയവും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒന്നുവരെയാക്കാനും മന്ത്രിസഭ തീരുമാനിച്ചിരുന്നു. ക്ലീനിങ്, ഹോസ്പിറ്റാലിറ്റി കമ്ബനികള്‍ നല്‍കുന്ന ഹോം ക്ലീനിങ് സേവനങ്ങളും നിര്‍ത്തലാക്കിയിരുന്നു. ബസുകളില്‍ കൊണ്ട് പോകുന്ന തൊഴിലാളികളുടെ എണ്ണം പകുതിയാക്കണം. ഒരു ബസില്‍ കൊള്ളാവുന്നതിന്‍െറ പകുതി ആളുകളെ മാത്രമേ ഇത്തരത്തില്‍ കൊണ്ടുപോകാന്‍ പാടുള്ളൂ. ആവശ്യമായ മുന്‍കരുതലുകളെടുത്തായിരിക്കണം യാത്ര.
തൊഴിലാളികളുടെയും ജീവനക്കാരുടെയും യോഗങ്ങള്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചായിരിക്കണം. അതേസമയം, ഇത് അപ്രായോഗികമാണെങ്കില്‍ മാത്രം അഞ്ച് പേരില്‍ കൂടാതെ ആരോഗ്യ മന്ത്രാലയത്തിെന്റ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്ഥാപനങ്ങളുടെ വിവിധ യോഗങ്ങള്‍ നടത്തേണ്ടത്. തൊഴില്‍ സ്ഥലത്തും താമസയിടങ്ങളിലും ഒരേസമയം കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടാവരുത് എന്നും മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. സൈനിക മേഖല, സുരക്ഷാ മേഖല, വിദേശകാര്യ മന്ത്രാലയവും നയതന്ത്ര മേഖലയും, ആരോഗ്യ മേഖല, എണ്ണ, പ്രകൃതി വാതക മേഖല, സര്‍ക്കാര്‍ ഏജന്‍സികളിലെ പ്രധാനപ്പെട്ട ജീവനക്കാര്‍, പ്രധാന സര്‍ക്കാര്‍ പദ്ധതികളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് നേരത്തേ തന്നെ ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലായിരുന്നു.