ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുത്, ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡൽഹി : ഇറാനിലേക്കും ഇസ്രയേലിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാൻ - ഇസ്രയേൽ സംഘർഷ സാദ്ധ്യത നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദ്ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് യാത്ര വിലക്കിയത്. ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ പൗരൻമാർ സുരക്ഷിതരായി ഇരിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കയും റഷ്യയും അടക്കമുള്ള രാജ്യങ്ങളും തങ്ങളുടെ പൗരൻമാർക്കും ജീവനക്കാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയത്.
ഈ ആഴ്ച തന്നെ ഇസ്രയേലിനെ ഇറാൻ ആക്രമിക്കുമെന്നാണ് യു.എസ് മുന്നറിയിപ്പ് നൽകിയത്. ഇതോടെ വിവിധ രാജ്യങ്ങളിലെ ഇസ്രയേൽ എംബസികളുടെ സുരക്ഷ ശക്തമാക്കി. ഇരുപക്ഷവും സംയമനം പാലിക്കണമെന്ന് റഷ്യ, ജർമ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടു. യു.എസ് സെൻട്രൽ കമാൻഡ് മേധാവി ഇന്നലെ ഇസ്രയേലിലെത്തി പ്രതിരോധ മന്ത്രി യോവ് ഗാലന്റുമായി ചർച്ച നടത്തി.
ഇറാന്റെ നിഴൽ സംഘടനകളാകാം ആക്രമണം നടത്തുകയെന്നും ഇസ്രയേലിലെ സർക്കാർ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കാമെന്നും യു.എസ് പറയുന്നു. ഇതോടെ ഗാസ യുദ്ധം മറ്റൊരു ദിശയിലായി പശ്ചിമേഷ്യയിൽ യുദ്ധം പടരുമോ എന്നാണ് ഭീതി. ഇറാനെ പ്രതിരോധിക്കാൻ ഇസ്രയേലിന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
അതേസമയം സിറിയയിലെ തങ്ങളുടെ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതിന് പ്രതികാരം ചെയ്യുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. ആക്രമണത്തിൽ ഇറാന്റെ രണ്ട് ജനറൽമാർ അടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇറാനിൽ കടന്ന് ആക്രമിക്കുമെന്ന് ഇസ്രയേലും മുന്നറിയിപ്പ് നൽകി. ഇസ്രയേൽ ശിക്ഷിക്കപ്പെടണമെന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകിയത് ആശങ്കകൾ ഇരട്ടിയാക്കി.