Make your way with News Fact and Knowledge

ഗാസയിൽ കരയുദ്ധത്തിന് മുൻപ് ഇസ്രായേലിൻ്റെ 150 ആക്രമണങ്ങൾ; ബുധനാഴ്ച മാത്രം 75 മരണം, പലായനം തുടരുന്നു

ഗാസ നഗരത്തിലേക്ക് ഇസ്രായേൽ സൈന്യം പ്രവേശിച്ചതോടെ ആയിരക്കണക്കിന് പലസ്തീനികൾ പലായനം ചെയ്യുന്നു. ഗാസ നഗരത്തിലും പരിസരത്തും ഇസ്രായേൽ ആക്രമണം തുടരുന്നതിനാൽ കാൽനടയായും ആല്ലാതെയും ആളുകൾ പലായനം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് മാത്രം ഗാസയിൽ 75 പേർക്കാണ് ജീവൻ നഷ്ടമായത്. വരും ദിവസങ്ങളിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കും.

0 262

ഗാസ: ഗാസ നഗരം പൂർണമായും നിയന്ത്രണത്തിലാക്കാനുള്ള കരയുദ്ധം ഇസ്രായേൽ ശക്തമാക്കിയതോടെ പലസ്തീനികൾ പലായനം ചെയ്യുന്നു. ഗാസ നഗരത്തിലും പരിസരത്തും ഇസ്രായേൽ രണ്ടാം ദിവസവും ആക്രമണം തുടരുന്നതിനാൽ കഴുതകളെ ഉപയോഗിച്ചുള്ള വണ്ടികൾ, റിക്ഷകൾ, ചെറിയ വാനുകൾ എന്നിവയിലും കാൽനടയായും ആയിരക്കണക്കിന് ആളുകൾ ഗാസയിൽ നിന്ന് നീങ്ങുകയാണ്.
ഗാസയിൽ ഇന്ന് പുലർച്ചെ മുതലുള്ള മരണസംഖ്യ 75 ആയി ഉയർന്നു. ഇന്ന് ഗാസയിലുടനീളം ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 75 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ
53 പേർ ഗാസ സിറ്റിയിൽ വെച്ചാണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച കരയുദ്ധത്തിന് മുന്നോടിയായി 150 ആക്രമണങ്ങൾ ഗാസയിൽ നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച പറഞ്ഞു. വ്യോമ – പീരങ്കി ആക്രമണങ്ങളാണ് നടത്തിയത്. വ്യോമാക്രമണങ്ങളിൽ കുടിയിറക്കപ്പെട്ട ആളുകൾ താമസിക്കുന്ന ടെന്റ് ക്യാമ്പുകൾ, അപ്പാർട്ടുമെൻ്റ് ബ്ലോക്കുകൾ തകർന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിൽ മാത്രം ഗാസയിൽ 35 പേർക്ക് ജീവൻ നഷ്ടമായി. ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഇസ്രായേലിൻ്റെ കടുത്ത ആക്രമണങ്ങൾ തുടരുന്നത്.
അൽ റാന്റിസി കുട്ടികളുടെ ആശുപത്രി രാത്രിയിൽ മൂന്ന് വ്യത്യസ്ത ആക്രമണങ്ങൾ നടത്തി. ഇതോടെ പകുതിയോളം രോഗികളും അവരുടെ കുടുംബങ്ങളെയും പലായനം ചെയ്യാൻ നിർബന്ധിതരായെന്ന് ഗാസയിലെ ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
ഗാസയിൽ നിന്ന് ആളുകൾക്ക് സുരക്ഷിതമായി നീങ്ങാൻ രണ്ടാമത്തെ പാത താൽക്കാലികമായി തുറക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന ബുധനാഴ്ച അറിയിച്ചു. സെൻട്രൽ സലാ അൽ ദിൻ റോഡ് പ്രാദേശിക സമയം 12.00 മുതൽ 48 മണിക്കൂർ വരെ തുറന്നിരിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഗാസയുടെ വടക്കൻ ഭാഗത്തേക്കുള്ള ക്രോസിങ് ഇസ്രായേൽ അടച്ചുപൂട്ടി. ലക്ഷക്കണക്കിന് ആളുകൾ പട്ടിണി അനുഭവിക്കുന്ന വടക്കൻ ഗാസയിൽ ഭക്ഷ്യവസ്തുക്കൾ തീർന്നുപോകുന്നുവെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞയാഴ്ച ഇസ്രായേൽ തുറന്നിരുന്ന ക്രോസിങ് അടച്ചുപൂട്ടിയതിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലായി.
അതേസമയം, ഹമാസ് ബന്ദികളാക്കിയ 48 പേരുടെ കുടുംബങ്ങൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും ജറുസലേമിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം പ്രതിഷേധ പ്രകടനം നടത്തി. നിലവിലെ ആക്രമണം ബന്ധികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് അവർ വാദിച്ചു.