കൊച്ചി: ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരെ സിപിഎം നടത്തുന്ന വിമർശനത്തിൽ സിറോ മലബാർ സഭ അതൃപ്തി അറിയിച്ചു. അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് സഭ ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രസ്താവനകൾ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും, ഇതൊരു വ്യക്തിപരമായ ആക്രമണമായിട്ടാണ് സഭ കാണുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
ഛത്തീസ്ഗഡിൽ തടവിലാക്കപ്പെട്ട കത്തോലിക്ക സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നന്ദി പറഞ്ഞതാണ് വിമർശനങ്ങൾക്ക് കാരണമായത്. ഈ നന്ദി പ്രകടനം അനാവശ്യമായി ഉയർത്തിക്കൊണ്ടുവന്ന് അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് സിറോ മലബാർ സഭ വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയോടും സിറോ മലബാർ സഭയ്ക്ക് പ്രത്യേക പ്രതിപത്തിയില്ല. ശരിയെ അംഗീകരിക്കാനും തെറ്റിനെ ചൂണ്ടിക്കാണിക്കാനും സഭയ്ക്ക് മടിയില്ലെന്നും, വിഷയങ്ങളോടുള്ള നിലപാടുകളിലാണ് സഭയുടെ രാഷ്ട്രീയമെന്നും പ്രസ്താവനയിൽ പറയുന്നു. ആർക്ക് എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്ന് തീരുമാനിക്കേണ്ടത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും സഭ കൂട്ടിച്ചേർത്തു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആർച്ച്ബിഷപ്പിനെ ‘അവസരവാദി’ എന്ന് വിളിച്ചതും, ഡിവൈഎഫ്ഐ നേതാവായ വി കെ സനോജ് ജർമൻ പാസ്റ്റർ മാർട്ടിൻ നീമോളറുമായി പാംപ്ലാനിയെ താരതമ്യം ചെയ്തതും രൂക്ഷമായ വിമർശനങ്ങൾക്ക് വഴിവച്ചു. ഈ വിമർശനങ്ങൾ രാഷ്ട്രീയ ലാക്കോടെയുള്ളതാണെന്ന് സഭയുടെ അനുകൂലികൾ ആരോപിച്ചു. എന്നാൽ, തൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി എം വി ഗോവിന്ദൻ പിന്നീട് വ്യക്തമാക്കി.