Make your way with News Fact and Knowledge

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 48 മണിക്കൂറിനിടെ 321 പേർ മരിച്ചു

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് എറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്

0 287

വടക്കൻ പാകിസ്ഥാനിൽ കനത്ത മിന്നൽ പ്രളയം. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300 ലധികം ആളുകൾ മരണപ്പെട്ടു. മരണസംഖ്യ 321 ആയി ഉയർന്നതായി രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലാണ് എറ്റവും കൂടുതൽ മരണങ്ങൾ രേഖപ്പെടുത്തിയത്. 307 പേരാണ് ഇവിടെ മരിച്ചത്.

പാക് അധീന കശ്മീരിൽ ഒമ്പത് പേരും വടക്കൻ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിൽ അഞ്ച് പേരും മരിച്ചു.വെള്ളപ്പൊക്കത്തിലും വീടുകൾ തകർന്നുവീണുമാണ് മിക്കവരും മരിച്ചത്. 21 പേർക്ക് പരിക്കേറ്റു. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രളയം ഗുരുതരമായി ബാധിച്ച പർവതപ്രദേശങ്ങളായ ബുണർ, ബജൗർ, സ്വാത്, ഷാംഗ്ല, മൻസെഹ്‌റ, ബട്ടാഗ്രാം എന്നിവയെ സർക്കാർ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നും മറ്റും മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയം ബാധിച്ച 9 ജില്ലകളിൽ ഏകദേശം 2,000 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി പ്രവിശ്യാ രക്ഷാ ഏജൻസി എഎഫ്‌പിയോട് പറഞ്ഞു.

കനത്ത മഴയും മണ്ണിടിച്ചിലും റോഡുകൾ ഒലിച്ച് പോയതും ദുരന്തബാധിത പ്രദേശത്ത് സഹായമെത്തിക്കുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നതായി ഖൈബർ പഖ്തൂൺഖ്വയുടെ രക്ഷാ ഏജൻസി വക്താവ് ബിലാൽ അഹമ്മദ് ഫൈസി പറഞ്ഞു.മിക്ക പ്രദേശങ്ങളിലും റോഡുകൾ അടച്ചിരിക്കുന്നതിനാൽ, വിദൂര പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ രക്ഷാപ്രവർത്തകർ കാൽനടയായാണ് പോകുന്നത്. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.