Make your way with News Fact and Knowledge

ഇറാനും ഇസ്രായേലും തമ്മിൽ പുതിയൊരു യുദ്ധം ഏതുനിമിഷവും സംഭവിക്കാം’: ഖമേനിയുടെ സൈനിക ഉപദേഷ്ടാവ്

ജൂൺ 13 മുതൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 606 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

0 304

ടെഹ്റാൻ: ഇസ്രായേലും ഇറാനും തമ്മിൽ എപ്പോൾ വേണമെങ്കിലും ഒരു പുതിയ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും അതിനായി രാജ്യം തയ്യാറെടുക്കണമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ സൈനിക ഉപദേഷ്ടാവ് മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയും ഇസ്രായേലുമായി ഒരു വെടിനിർത്തൽ കരാറും നിലവിലില്ലെന്ന കാര്യം സൈനിക ഉപദേഷ്ടാവ് യഹ്യ റഹീം സഫാവി ചൂണ്ടിക്കാട്ടി. അതിനാൽ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരെ മറ്റൊരു ആക്രമണം സംഘടിപ്പിക്കുമെന്ന് ഇസ്രായേൽ പട്ടാളമേധാവി ഇയാൽ സമീർ മൂന്നുദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നു. ജൂൺ 13ന് നടത്തിയ ആക്രമണം ഇറാനെ മുൻകൂട്ടി പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി. 12 ദിവസം നീണ്ടു നിന്ന ഈ ആക്രമണം വാഷിങ്ടൺ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അവസാനിക്കുകയായിരുന്നു.സംഘർഷം രൂക്ഷമാകാൻ പോകുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ജൂണിലെ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ അമേരിക്കൻ വ്യോമതാവളത്തിന് നേരെയും ഇസ്രായേലിനു നേരെയും മിസൈൽ ആക്രമണം നടത്തി. ഇങ്ങനെ പകരത്തിനു പകരം തിരിച്ചടി നൽകിയ ശേഷം ഇരുകൂട്ടരും സംഘർഷം അവസാനിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വെടിനിർത്തൽ കരാറൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യഹ്യ ചൂണ്ടിക്കാട്ടുന്നത്.

അതെസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ഇസ്രായേൽ ആക്രമണം അടുത്തൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പറയുന്നത്. ഇസ്രായേൽ യുദ്ധ ഭീഷണി മുഴക്കുന്നത് പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിന് വേണ്ടിയാണെന്നും അറാഖ്ചി അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ ഖണ്ഡിക്കുന്ന നിലപാടാണ് ഖമേനിയുടെ സൈനിക ഉപദേഷ്ടാവ് എടുത്തിരിക്കുന്നത്. ഇസ്രായേലിന്റെ ഭീഷണിയെ ചെറുതാക്കിക്കാണരുത് എന്ന നിലപാടാണ് യഹ്യക്കുള്ളത്.

അതേസമയം, ഇസ്രായേൽ വീണ്ടും ഇറാനെ ആക്രമിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ സൈനിക മേധാവി ഇയാൽ സമിർ മുന്നറിയിപ്പ് നൽകി. ജൂണിലെ സംഘർഷം നിലനിൽപ്പിന് ഭീഷണിയാകുന്നതിന് മുൻപ് ഇല്ലാതാക്കാനുള്ള പ്രതിരോധ യുദ്ധമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 13-ന് ഇസ്രായേൽ ഇറാനിയൻ ആണവ കേന്ദ്രങ്ങളിലും സൈനിക കേന്ദ്രങ്ങളിലും നടത്തിയ ആക്രമണത്തോടെയാണ് 12 ദിവസത്തെ യുദ്ധം ആരംഭിച്ചത്. ഈ ആക്രമണത്തിൽ നിരവധി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. 606 സാധാരണക്കാർ കൊല്ലപ്പെട്ടെന്നും 5,332 പേർക്ക് പരിക്കേറ്റെന്നും ഇറാൻ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ തിരിച്ചടിയിൽ 31 പേർ കൊല്ലപ്പെടുകയും മുവ്വായിരത്തോളം പേർക്ക് പരിക്കേറ്റെന്നും ഇസ്രായേൽ അധികൃതർ അറിയിച്ചു.

ജൂൺ 22-ന് അമേരിക്കയും ഈ സംഘർഷത്തിൽ പങ്കുചേർന്നു. ഇറാന്റെ ആണവകേന്ദ്രങ്ങളിലായിരുന്നു യുഎസ്സിന്റെ ആക്രമണം. തുടർന്ന് ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളമായ അൽ-ഉദൈദിന് നേരെ ആക്രമണം നടത്തി. അതിനുശേഷം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചു.