ഫെലിസ്ത്യ പട്ടണം സിക്ലാഗ് മധ്യ ഇസ്രയേലിൽ കണ്ടെത്തി
ദാവീദ് ഇസ്രയേലിന്റെ ആദ്യരാജാവ് ശൗലിനെ ഭയന്ന് ഫെലിസ്ത്യ പട്ടണമായ സിക്ലാഗിൽ അഭയം തേടിയെന്നും ശൗലിന്റെ മരണം വരെ അവിടെ താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു
ജറുസലം ∙ പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് എവിടെയാണെന്നു ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നും ഹീബ്രു സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ധർ വ്യക്തമാക്കി.
ബിസി 12–ാം നൂറ്റാണ്ടു മുതൽ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശം, ദക്ഷിണ ഇസ്രയേലിലെ 12 സ്ഥലങ്ങളിലേതെങ്കിലും ഒന്നാണ് എന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ, മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ.
ഫെലിസ്ത്യ സംസ്കാരം ഇവിടെ നിലനിന്നതിന്റെ സൂചന നൽകുന്ന ചരിത്രാവശിഷ്ടങ്ങൾ, പുരാതന കാലത്തു ഫെലിസ്ത്യർ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങൾ എന്നിവ ഖനനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദാവീദ് അഭയം തേടിയ സിക്ലാഗ്
ഇസ്രയേലിലെ രണ്ടാമത്തെ രാജാവായ ദാവീദിന്റെ ജീവിതവുമായി ചേർന്നു നിൽക്കുന്നതിനാലാണ് സിക്ലാഗ് ചരിത്രത്തിലെ പ്രധാന സ്ഥലമാകുന്നത്. ദാവീദ് ഇസ്രയേലിന്റെ ആദ്യരാജാവ് ശൗലിനെ ഭയന്ന് ഫെലിസ്ത്യ പട്ടണമായ സിക്ലാഗിൽ അഭയം തേടിയെന്നും ശൗലിന്റെ മരണം വരെ അവിടെ താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അന്നത്തെ ഫെലിസ്ത്യ രാജാവായ ആഖീശ്, ദാവീദിനു സിക്ലാഗിന്റെ ഭരണാധികാരം എൽപിച്ചുകൊടുത്തത്.
കടപ്പാട്: മനോരമ ഓണലൈൻ