മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതു മാറ്റുന്നതിനിടയിൽ പന ദേഹത്തു വീണ് തിരുവല്ലയിൽ വീട്ടമ്മ മരിച്ചു
എതിർ ഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു.
പത്തനംതിട്ട: മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പിഴുതു മാറ്റുന്നതിനിടയിൽ പന ദിശ തെറ്റി ദേഹത്തു വീണ് വീട്ടമ്മ മരിച്ചു. കടപ്ര പഞ്ചായത്ത് തുമ്മംതറ പുത്തൻ വീട്ടിൽ ലീലാമ്മ വർഗീസ് (60) ആണ് മരിച്ചത്. സഹോദരീ ഭർത്താവ് കൂടൽ ഗ്രേസ് വില്ലയിൽ പാസ്റ്റർ തോമസ് സാമുവലിനും (68) അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇന്നലെ വൈകിട്ടാണ് സംഭവം.
ലീലാമ്മയുടെ പുതിയ വീടിന്റെ നിർമാണത്തിനായി പരിസരപ്രദേശത്തുളള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനിടയിലാണ് അപകടം. എതിർ ഭാഗത്തേക്ക് മരം പിഴുതു മാറ്റാൻ ശ്രമിക്കുന്നതിനിടെ ഇരുവരും നിന്നിരുന്ന ഭാഗത്തേക്ക് മരം വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരുമലയിലെ സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലീലാമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.
സഹോദരീ ഭർത്താവ് തോമസ് സാമുവലിന് നട്ടെല്ലിനും തലയ്ക്കുമാണ് പരുക്ക്. ലീലാമ്മയുടെ ഭർത്താവ് പാസ്റ്റർ ടി.എം. വർഗീസ് ഏപ്രിലിലാണ് മരിച്ചത്. മകൻ: ഫ്ലൈബി വർഗീസ് (യുകെ). മരുമകൾ: സ്‌നേഹ. സംസ്കാരം പിന്നീട്.മണ്ണുമാന്തി യന്ത്രം പ്രവർത്തിച്ചവർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു.