ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രി
കൺസർവേറ്റീവ് പാർട്ടിയിലെ തന്റെ നേതൃത്വത്തിനെതിരെ തുറന്ന കലാപത്തെത്തുടർന്ന് 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. കൺസർവേറ്റീവ് പാർട്ടിയിലെ മുഖ്യ എതിരാളിയായിരുന്ന പെന്നി മോർഡന്‍റ് പിൻമാറിയതോടെയാണ് ഋഷി സുനക് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്. ദീപാവലി ദിനത്തിൽ ഇന്ത്യയ്ക്ക് ഇരട്ടിമധുരമായി ഋഷി സുനകിന്‍റെ സ്ഥാനലബ്ധി മാറുകയാണ്. അടുത്ത രണ്ടു വർഷം വരെ ഋഷി സുനകിന് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാം. 2024ലാണ് ബ്രിട്ടനിൽ ഇനി പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബ്രിട്ടനിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ശ്രമത്തിൽനിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. ഇതോടെ ഇന്ത്യൻ വംശജനായ ഋഷി സുനകിന് സാധ്യതയേറിയിരുന്നു. നിലവിൽ 140ൽ ഏറെ എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. ബോറിസ് ജോൺസന്‍റെ നാടകീയമായ പ്രഖ്യാപനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളിയായ റിഷി സുനക്കിന് മുൻതൂക്കം നൽകിയിരുന്നു.
മുൻ പ്രധാനമന്ത്രി ലിസ് ട്രസിന്‍റെ 44 ദിവസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം രാജിവെച്ചതോടെയാണ് ഋഷിക്ക് വീണ്ടും സാധ്യത തെളിഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തിങ്കളാഴ്ച തന്നെ ഉണ്ടാകുമെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. എംപിമാരുടെ പിന്തുണയിൽ സുനക് മുന്നിലായിരുന്നു. ബിബിസിയുടെ കണക്കനുസരിച്ച്, നിലവിൽ 146 ടോറി എംപിമാരുടെ പൊതു പിന്തുണ അദ്ദേഹത്തിനുണ്ട്.
കൺസർവേറ്റീവ് പാർട്ടിയിലെ തന്റെ നേതൃത്വത്തിനെതിരെ തുറന്ന കലാപത്തെത്തുടർന്ന് 45 ദിവസത്തെ ഭരണത്തിന് ശേഷം ലിസ് ട്രസ് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. “ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കാനുള്ള അവസരമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്,” – ഋഷി സുനക് പറഞ്ഞു. ഏറെ പഴികേട്ട നികുതി പരിഷ്ക്കാരത്തെ തുടർന്നാണ് ലിസ് ട്രസിന് സ്ഥാനമൊഴിയേണ്ടിവന്നത്.
ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാനുള്ള കൺസർവേറ്റീവ് പാർട്ടി നേതൃത്വ മത്സരത്തിൽ ഋഷി സുനക് ഒരു പടി കൂടി അടുത്തു. ദീപാവലി ദിനത്തിൽ തന്നെ ഋഷി സുനകിന്‍റെ വിജയമുണ്ടാാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
42 കാരനായ മുൻ ചാൻസലർ കൂടിയാണ് ഋഷി സുനക്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥ ശരിയാക്കാനും പാർട്ടിയെ ഒന്നിപ്പിക്കാനും രാജ്യത്തെ മുന്നോട്ട് നയിക്കാനും ആഗ്രഹിക്കുന്നുവെന്ന് റിഷി സുനക് പറഞ്ഞിരുന്നു.