യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
യു.എ.ഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു. 74 വയസായിരുന്നു. 2004 നവംബർ 3 മുതൽ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മരണം ഇന്ന് ഉച്ചക്ക് ശേഷമാണ് സ്ഥിരീകരിച്ചത്. പ്രഥമ യുഎഇ പ്രസിഡന്‍റും രാഷ്ട്ര പിതാവും ആയിരുന്നു ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ രണ്ടാമത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സായുധ സേനയുടെ കമാൻഡറും സൂപ്രീം പെട്രോളിയം കൗൺസിലിന്‍റെ ചെയർമാനുമായിരുന്നു ഇദ്ദേഹം. നേതാവിന്റെ മരണത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.
1948ല്‍ ആണ് അദ്ദേഹം ജനിച്ചത്. അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. രാഷ്‍ട്ര സ്ഥാപകന്‍ ആയിരുന്ന സായിദിന്റെ മൂത്ത മകൻ ആണ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. അബുദാബിയിലെ വികസനത്തിന് വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങൾ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. രാജ്യത്തെ വലിയ കുതിപ്പിലേക്ക് കൊണ്ട് പോകാൻ വേണ്ടി വലിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം നാട് പോലെ ജീവിക്കാൻ അവസരം ഒരുക്കിയ ഭരണാധികാരിയാണ് വിടപറഞ്ഞിരിക്കുന്നത്.