ഛത്തീസ്ഗഡിൽ ക്രൈസ്തവ സമൂഹം ഭീതിയിൽ; ഗ്രാമം വിട്ടു പോകുവാൻ ക്രൈസ്തവ കുടുംബങ്ങളോട് ആവശ്യപ്പെട്ട് മറ്റു മതസ്ഥർ
ഗ്രാമങ്ങളിൽ താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗോത്രവർഗ്ഗത്തിലേക്ക് മടങ്ങാൻ അവരോട് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ കോണ്ടഗാവ് ജില്ലയിൽ ആണ് സംഭവം. അവിടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ ആളുകൾ ഒത്തുകൂടി പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങൾക്ക് അവരുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ മുന്നറിയിപ്പ് നൽകുകയായിരുന്നു എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
മുന്നറിയിപ്പ് നൽകുക മാത്രമല്ല ക്രിസ്ത്യാനികളുടെ വീടുകൾ കൊള്ളയടിക്കുകയും ചെയ്തു. 1500 ഓളം ഗ്രാമവാസികൾ കോണ്ടഗാവിലെ സിംഗൻപൂരിൽ ഒത്തുകൂടി പ്രകടനം നടത്തി. ഒരു ക്രിസ്ത്യാനിയെയും തങ്ങളുടെ പ്രദേശത്ത് താമസിക്കാൻ അനുവദിക്കില്ലെന്ന് അവരിൽ പലരും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഗ്രാമീണരെ സമാധാനിപ്പിക്കാൻ പ്രാദേശിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും പ്രതിഷേധക്കാർ ഉറച്ചുനിന്നതിനാൽ അവയെല്ലാം വെറുതെയായി. ഗ്രാമീണർ പ്രാദേശിക ക്രിസ്ത്യൻ കുടുംബങ്ങളോട് ഗോത്രവർഗത്തിലേക്ക് മടങ്ങാനും അവരോടൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തദ്ദേശീയ ദേവതകളെ ആരാധിക്കാനും ആവശ്യപ്പെട്ടിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഗ്രാമങ്ങളിൽ താമസിക്കുന്ന ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ കോണ്ടഗാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഗ്രാമവാസികൾ ക്രൈസ്തവരുടെ ഭവനങ്ങൾ ആക്രമിക്കുകയും വസ്തുവകകൾ കൊള്ളയടിക്കുകയും ചെയ്യുന്നു എന്നായിരുന്നു പരാതി. കൂടാതെ ക്രൈസ്തവരെ മർദിച്ചതായും പരാതിയിൽ പറയുന്നു. എന്നാൽ ഈ ഗ്രാമത്തിലെ ആളുകൾ നിസ്സഹായരാണെന്നും സഹായത്തിനായി ആരും എത്തുന്നില്ല എന്നും ഛത്തീസ്ഗഡ് ക്രിസ്ത്യൻ ഫോറം വെളിപ്പെടുത്തി.