കേരളത്തിൽ 8 പേര്‍ക്ക് കൂടി കോവിഡ് ; 4 പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

0 735

സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 314 ആയി. ക്വാറന്റീന്‍ കാലാവധി കഴിഞ്ഞ പതിമൂവായിരത്തോളം പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവായിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കോവിഡ് ഇതര രോഗങ്ങള്‍ക്ക് ചികില്‍സ മുടങ്ങരുതെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്തിന് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കുറവുണ്ടാകുന്നത് വലിയ ആശ്വാസം നല്‍കുന്നുണ്ട്. കോഴിക്കോട് അഞ്ചുപേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് രോഗം ബാധിച്ച നാലുപേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരും ഒരാള്‍ ദുബായില്‍ നിന്നെത്തിയ ആളുമാണ്. ഇതോടെ നിസാമുദീനില്‍ നിന്നെത്തിയ രോഗബാധിതരുടെ എണ്ണം പത്ത് ആയിട്ടുണ്ട്.

പത്തനംതിട്ടയില്‍ രോഗബാധിതയായ പത്തൊമ്ബത് വയസുകാരി കഴിഞ്ഞ 17ന് മംഗള എക്സ്പ്രസില്‍ ഡല്‍ഹിയില്‍ നിന്ന് എറണാകുളത്തെത്തി. തുടര്‍ന്ന് ശബരി എക്‌സ് പ്രസില്‍ ചെങ്ങന്നൂരിലെ ത്തുകയായിരുന്നു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 12738 പേരെ ഒഴിവാക്കിയതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 1,58 617 ആയി കുറഞ്ഞു. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ 22 മുതല്‍ 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയവരെയാണ് ഒഴിവാക്കിയത്. കണ്ണൂരില്‍ നാലുപേരും തിരുവനന്തപുരത്ത് ചികില്‍സയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിയും കോഴിക്കോട് സ്വദേശിയായ ഒരാളും സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 56 ആയി. 256 പേരാണ് ചികില്‍സയിലുള്ളത്.