ന്യൂഡൽഹി: റഷ്യ ആക്രമണം കടുപ്പിച്ച പശ്ചാത്തലത്തിൽ ഉക്രെയ്നിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി കീവിലെ ഇന്ത്യൻ എംബസി. അനാവശ്യമായ ആഭ്യന്തര യാത്രകൾ ഒഴിവാക്കണമെന്നും താമസസ്ഥലമടക്കമുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയെ കൃത്യമായി അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉക്രെയ്ൻ സർക്കാരും തദ്ദേശഭരണകൂടങ്ങളും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ഉക്രെയ്നിൽ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയ പശ്ചാതലത്തിലാണ് മുന്നറിയിപ്പ്. ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയായിരുന്നു റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. തെക്കന്‍ ഉക്രെയ്ൻ യുദ്ധമുഖത്തേക്കുള്ള റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന കെര്‍ച്ച് പാലം. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.